പള്ളികളില്‍ സഭാ ഭരണഘടന നടപ്പാക്കുന്നത്‌ അപ്രായോഗികമെന്നു നിയമോപദേശം

 

കോലഞ്ചേരി ഉള്‍പ്പെടെയുള്ള ഇടവകകളില്‍ 1934 ലെ സഭാ ഭരണഘടന നടപ്പാക്കുക പ്രായോഗികമല്ലെന്നു നിയമോപദേശം. 1995 ല്‍ സുപ്രീം കോടതി ഭേദഗതി ചെയ്‌ത 1934 ലെ സഭാ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ഭരണപരമായി നടപ്പാക്കുമ്പോള്‍ ആത്മീയ വിഷയത്തില്‍ അംഗീകരിക്കുന്നില്ല. വിശ്വാസപൈതൃകം, ഭരണസംവിധാനം, അച്ചടക്കം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ്‌ 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി ഉള്‍ക്കൊണ്ടത്‌. വിശ്വാസ പൈതൃകത്തില്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പാത്രിയര്‍ക്കീസ്‌, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്‌, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന്‌ 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം. 34 ലെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഭരണഘടനതന്നെ വിഘാതം സൃഷ്‌ടിക്കുമെന്ന നിയമപ്രശ്‌നമാണ്‌ ഉയര്‍ന്നുവന്നിട്ടുള്ളത്‌.

 

 

കോലഞ്ചേരി പള്ളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് സഭ വൈദികനെ അയയ്‌ക്കുന്നത്‌ 1934 ലെ ഭരണഘടനാപ്രകാരമാണെന്നു പറയുമ്പോള്‍, ഇതേ ഭരണഘടനാപ്രകാരം പാത്രിയര്‍ക്കീസിനെ അംഗീകരിക്കാത്ത വൈദികനെ എങ്ങനെ സ്വീകരിക്കുമെന്നാണ്‌ ഇടവകാംഗങ്ങളുടെ ചോദ്യം. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ മലങ്കര സഭ അംഗീകരിക്കുന്ന പാത്രിയര്‍ക്കീസല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും അതു ചോദ്യംചെയ്യാന്‍ പാടില്ലെന്നായിരുന്നു വിധി. മലങ്കര സഭ ഉള്‍പ്പെടുന്ന ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതെ 34 ലെ ഭരണഘടന നടപ്പാക്കുന്നതില്‍ നിയമപ്രശ്‌നമുണ്ട്‌.

 

1934-ലെ ഭരണഘടനപ്രകാരം കാതോലിക്കോസിനെതിരായ അച്ചടക്ക നടപടിക്കു സുന്നഹദോസ്‌ വിളിച്ചുചേര്‍ക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും പാത്രിയര്‍ക്കീസാണ്‌. ഔഗേന്‍ പ്രഥമന്‍ കാതോലിക്കയെ മുടക്കിയത്‌ ആഗോള സുന്നഹദോസ്‌ വിളിച്ചായിരുന്നു. ഇപ്രകാരം പാത്രിയര്‍ക്കീസിന്‌ ഉന്നതസ്‌ഥാനമാണ്‌ സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ 34-ലെ ഭരണഘടന മാത്രം അംഗീകരിച്ചെന്നു പറയുന്നതു കോടതിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കലാണ്‌. ഈ സാഹചര്യത്തില്‍ 34-ലെ ഭരണഘടന പോലീസിനെ ഉപയോഗിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്‌.

 

സുപ്രീംകോടതിവിധി പ്രകാരമുള്ള സഭാ ഭരണഘടന സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയാറാകാത്തതിനേ തുടര്‍ന്നാണ്‌ യാക്കോബായ പക്ഷം 2002 ല്‍ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടന ഭേദഗതി ചെയ്‌തത്‌. കോലഞ്ചേരി ഇടവകയുടെ 1913 ലെ ഉടമ്പടി പ്രകാരം പള്ളി ഭരണവും സ്വത്തിന്റെ പൂര്‍ണാവകാശവും ഇടവകയോഗത്തിനാണ്‌. വൈദികരെ നിയമിക്കുമ്പോഴാണ്‌ ഭരണഘടനാ പ്രശ്‌നം വരുന്നത്‌. 34-ലെ ഭരണഘടന അനുസരിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരിയില്‍ പൊതുയോഗം വിളിക്കാന്‍ തയാറാണെന്നു പറയുന്നു. ഭരണഘടനാ പ്രകാരമെങ്കില്‍ പള്ളിവികാരി പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നയാളാകണം.

 

ഇപ്പോള്‍ 60 വയസില്‍ താഴെയുള്ളവരാരും കോലഞ്ചേരി പള്ളിയില്‍ പൊതുയോഗത്തിനു വോട്ടു ചെയ്‌തിട്ടില്ല. വോട്ടര്‍ പട്ടികയില്‍ തര്‍ക്കമു
ണ്ടെങ്കില്‍ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ പിറവം, വടകര പള്ളികളില്‍ നടന്നപോലെ പൊതുയോഗം നടത്താനാവും. ഇപ്പോഴത്തെ നിലയില്‍ 34-ലെ ഭരണഘടനപ്രകാരം ഭരണം നടപ്പാക്കിയാലും ആരു കുര്‍ബാനയര്‍പ്പിക്കുമെന്ന തര്‍ക്കം തുടരും.

 

സുപ്രീം കോടതി വിധി അവഗണിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതിരുന്നപ്പോള്‍, 2002 ല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം പുത്തന്‍കുരിശില്‍ അസോസിയേഷന്‍ചേര്‍ന്നു ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു. 1974 ല്‍ മലങ്കര സഭയുടെ അനുമതിയില്ലാതെ പാത്രിയര്‍ക്കീസ്‌ മെത്രാന്മാരെ വാഴിച്ചതാണ്‌ 95-ലെ വിധിക്ക്‌ ആധാരമായ കേസിനു കാരണം. പാത്രിയര്‍ക്കീസ്‌ വാഴ്‌ച്ച രണ്ടു മെത്രാന്മാരെ 1997 ല്‍ പാത്രിയര്‍ക്കീസിന്റെ അനുമതിയില്ലാതെ ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുണ്ട്‌. സഭയിലെ 35 മെത്രാന്മാരില്‍ മൂന്നുപേര്‍ സഭയുടെ പൊതുനിലപാടിനു വിരുദ്ധമായി ഇപ്പോഴും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരാണ്‌.

 

Be the first to comment on "പള്ളികളില്‍ സഭാ ഭരണഘടന നടപ്പാക്കുന്നത്‌ അപ്രായോഗികമെന്നു നിയമോപദേശം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.